2011, ആഗസ്റ്റ് 13, ശനിയാഴ്ച

പുണ്യങ്ങളുടെപൂക്കാലം റമളാന്‍


വീണ്ടുമൊരു റമദാന്‍ കൂടി ...മനസ്സിനേയും ശരീരത്തേയും ശുദ്ധമാക്കുന്ന വിശുദ്ധമാസം. ദൈവ സമര്‍പ്പണത്തിനുംതെറ്റുകളില്‍ നിന്നും മാറി ദൈവീക ചിന്തയില്‍ മുഴുകാന്‍ ദൈവം തന്നെ അടിമക്ക് കനിഞ്ഞു നല്‍കിയ അവസരമാണ് റമദാന്‍. സഹനവും ത്യാഗവും സ്വയം ശീലിക്കുന്നതോടൊപ്പം മറ്റുള്ളവരുടെ വേദനകളിലും കഷ്ടപ്പാടിലും ഭാഗഭാക്കാവാനുള്ള അവസരവും കൂടി അത് നമുക്ക് ഒരുക്കിത്തരുന്നുണ്ട്.

ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ ശരീരത്തിന്റെ ഇഛക്കെതിരായ് മനസ്സിനെ പാകപ്പെടുത്തുകയാണു വിശ്വാസികള്‍. ഭൌതിക ചിന്തകള്‍ക്കും ആഗ്രഹങ്ങള്‍ക്കും മുന്‍ തൂക്കം കൊടുക്കുന്ന ഒരു സമൂഹത്തിലാണു നാമിന്ന് ജീവിക്കുന്നത്. തിന്മകളുടെ പ്രലോഭനങ്ങള്‍ മനുഷ്യനെ നിരന്തരം പിന്തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇതില്‍ നിന്നൊക്കെ അവനെ തിരിച്ച് വിളിച്ച് ആത്മീയമായ ഉന്നതിയിലേക്കും ദൈവ സ്മരണയിലേക്കും അവനെ കൈ പിടിച്ച്നടത്തുകയാണു റമദാന്‍.

മനസ്സും ശരീരവും ഒന്നിച്ച് ശുദ്ധീകരിക്കുന്ന ഈ മാസം നമ്മെ കൂടുതല്‍ വിശാലമായ് ചിന്തിക്കാനും കൂടി പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യന്‍ ഒരു സമൂഹ ജീവിയാണു. സമൂഹത്തില്‍ നിന്നും മാറിനിന്നു കൊണ്ടുള്ള ഒരു ജീവിതം അവനു സാധ്യമല്ല തന്നെ. തന്നെ പോലെ തന്നെ തന്റെ അയല്‍ക്കാരനേയും സ്നേഹിക്കേണ്ടതുണ്ട് അവനു. ദാരിദ്ര്യത്താലും മറ്റ് പ്രശ്നങ്ങളാലും കഷ്ടപ്പെടുന്ന തന്റെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ അവനാവില്ല. സമ്പത്തും മറ്റ് സുഖസൌകര്യങ്ങളും തന്റെ മാത്രം അവകാശങ്ങളല്ലായെന്നും ,ഇതെല്ലാം ദൈവം തനിക്ക് നല്‍കിയ അനുഗ്രഹങ്ങളാണെന്നും ഉള്‍ക്കൊണ്ട് വിശാലമായ് ചിന്തിക്കേണ്ടത് അവന്റെ നിര്‍ബന്ധ ബാധ്യതയാണു.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ